Tuesday, October 9, 2007

യുക്തിവാദം ഒരു സാമാന്യ തത്ത്വം:

ഒരാള്‍ ഈശ്വരന്‍ ഉണ്ടെന്നു പറയുമ്പോഴും മറ്റൊരാള്‍ ഇല്ലെന്നു പറയുമ്പോഴും, പരസ്പര വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ പറയുന്നപോലെ തോന്നും. സൂക്ഷ്മമായി ചിന്തിക്കാത്തതുകോണ്ടാണ്‌ വൈരുദ്ധ്യം ഉള്ളതായി തോന്നുന്നത്‌.

ദൈവം ഉണ്ടെന്നു പറയുന്നവരും ഇല്ലെന്നു പറയുന്നവരും ഇന്നത്‌ സത്യം, ഇന്നത്‌ സത്യമല്ല എന്നു തീരുമാനിക്കുന്നതിന്‌ അവരുടെ മനസ്സില്‍ ഒരു മാനദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. ആ മാനദണ്ഡത്തിന്‌ പരിപൂര്‍ണ്ണത നല്‍കുന്ന ആശയങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ശനത്തെ ദൈവം എന്നു വിളിക്കുന്നവര്‍, ദൈവം ഉണ്ടെന്ന് സിദ്ധാന്തിക്കുന്നു. തന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പരിപൂര്‍ണ്ണ സത്യത്തെ വികലമാക്കുവാനിടയുള്ള ധാരണകളും വിശ്വാസങ്ങളും ആശയങ്ങളും പ്രതിരൂപങ്ങളും എടുത്തുകാട്ടി, അങ്ങനെയുള്ള വികലഭാവങ്ങളെ ദൈവം എന്നു വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ പരമാര്‍ത്ഥത്തിന്‌ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലാത്ത സത്യശീലന്മാര്‍ അപ്രകാരമുള്ള ദൈവം ഉണ്ടായിരിക്കുവാന്‍ ഇടയില്ലെന്ന് വാശിപിടിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന് പറയുന്നവരും ഇല്ലെന്ന് പറയുന്നവരും സത്യത്തെത്തന്നെയാണ്‌ അവരുടെ മാനദണ്ഡമായി എണ്ണിപ്പോരുന്നത്‌.

നിഷ്പക്ഷമായി നോക്കിക്കാണുന്നപക്ഷം, ഒരാളുടെ ജീവിതകാലത്തിലെ ഒരു ഘട്ടംവരെയുള്ള സങ്കീര്‍ണ്ണമായ ആശയസംവിധാനത്തിന്റെയും, ബുദ്ധിപരമായും വൈകരികമായും അയാള്‍ക്കുണ്ടായിട്ടുള്ള വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും തിരുത്തലുകളുടെയും പുനഃസംവിധാനത്തിന്റെയും ഒക്കെ ആകെത്തുകയാണ്‌ അയാളുടെ അഭിപ്രായമെന്നും, ആ മനസ്സിന്‌ ആ പരിതസ്ഥിതിയില്‍ അങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരുവാനേ കഴിയുകയുള്ളു എന്നും പറയുവാന്‍ സധിക്കും.



(കടപ്പാട്‌ : നിത്യചൈതന്യ യതിയുടെ ലേഖനങ്ങള്‍ക്ക്‌)

Sunday, October 7, 2007

ശാസ്ത്രം

Science എന്ന ഇംഗ്ലീഷ്‌ വാക്കിന്‌ പൊതുവായി നമ്മള്‍ ശാസ്ത്രം എന്നു പറയുന്നു.
ക്രമീകൃതവും നിയമാനുസൃതവുമായ ജ്ഞാനം, ക്രമീകൃതവും വ്യവസ്ഥിതവുമായ ശാസ്ത്രപഠനം എന്നൊക്കെ അര്‍ത്ഥം പറയാറുണ്ട്‌.


ലാറ്റിന്‍ ഭാഷയിലെ "സയന്റിയ" എന്ന വാക്കില്‍നിന്നാണ്‌ സയന്‍സ്‌ എന്ന വാക്ക്‌ വന്നിട്ടുള്ളത്‌. അറിവിന്റെ സുനിശ്ചിതത്വത്തെയാണ്‌ സയന്റിയ എന്ന വാക്കുകൊണ്ട്‌ ലാറ്റിന്‍ ഭാഷയില്‍ ഉദ്ദേശിക്കുന്നത്‌. 'ദ ഹാര്‍പര്‍ എന്‍സൈക്ലോപീഡിയ ഒഫ്‌ സയന്‍സ്‌' എന്ന പുസ്തകത്തില്‍ സയന്‍സിനുണ്ടായിരിക്കേണ്ട ചില സവിശേഷതകള്‍ എടുത്തു പറയുന്നു.

1) അത്‌ വ്യവസ്ഥയുള്ള അറിവിനെ അവതരിപ്പിക്കുന്നതാണ്‌.
2) അത്‌ സത്യമെന്നു പ്രഖ്യാപിക്കുന്നത്‌ തെളിയിക്കുവാനോ നിരീക്ഷിക്കുവാനോ കഴിയുന്നതായിരിക്കണം.

സയന്‍സില്‍ രണ്ട്‌ മുഖ്യഘടകങ്ങള്‍ വരുന്നു. ഒന്ന്, പദാര്‍ത്ഥനിര്‍ണ്ണയം ചെയ്യുക എന്നതാണ്‌. വേറൊന്ന്, ഗണിതപരമായ മീമാംസകൊണ്ട്‌ വിശ്ലേഷണം ചെയ്തു മനസ്സിലാക്കാന്‍ കഴിയുന്നതായിരിക്കുക എന്നതും.

സാങ്കേതിക പ്രതീകങ്ങള്‍കൊണ്ട്‌ വിശദീകരിക്കാവുന്ന ഒരു സംവിധാനം അതിനുണ്ടായിരിക്കണം. നിരീക്ഷണ പ്രധാനമായിരിക്കുന്ന ഐന്ദ്രികവിഷയങ്ങളെ വിസ്തരമായി വ്യവച്ഛേദിച്ചു പറയുവാന്‍ പോരുന്ന ലക്ഷണയുക്തമായ പ്രസ്താവങ്ങള്‍ അതിലുണ്ടായിരിക്കണം. ഭൗതികശാസ്ത്രം എന്നു പറയാവുന്ന ശാസ്ത്രവിഭാഗത്തില്‍ അന്വേഷണത്തിന്‌ സാര്‍വത്രികമായി സ്വീകരിച്ചിട്ടുള്ള ഒരു രീതിവിധാനമുണ്ടായിരിക്കണം. പ്രകൃതിയുടെ ഘടനാസ്വരൂപത്തിലും പ്രവര്‍ത്തനസമ്പ്രദായത്തിലും നിരീക്ഷിക്കപ്പെടാവുന്ന സാമാന്യതത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും ശാസ്ത്രപഠനം പൊരുത്തപ്പെട്ടു പോകണം. ശാസ്ത്രസത്യമായി അഭ്യൂഹനം ചെയ്യപ്പെടുന്ന ഏതു വസ്തുതയും തെളിവുകൊണ്ട്‌ സ്ഥാപിക്കപ്പെടേണ്ടതോ തെളിവിന്റെ നീഷേധംകൊണ്ട്‌ നിഷേധിക്കപ്പെടാവുന്നതോ ആയിരിക്കണം. ഒരഭ്യൂഹനം പൂര്‍ണ്ണമായി തെളിയിക്കപ്പെടന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ സ്ഥാനത്ത്‌ അവരോധിക്കപ്പെടാന്‍ യോഗ്യതയുള്ള വേറൊരു അഭ്യൂഹനമില്ലെങ്കില്‍ അങ്ങനെ ഒന്ന് കണ്ടെത്തുന്നതുവരെ ഈ അഭ്യൂഹനത്തെ താത്ത്വിക സമ്മതിയുള്ളതായി എണ്ണാവുന്നതാണ്‌. ശാസ്ത്രീയമായ അനുഭവം ഒരു സ്വകാര്യവ്യക്തിയുടെയോ സമൂഹത്തിന്റെയോ മാത്രമായിരുന്നാല്‍ പോരാ. ലോകത്തെവിടെയും അന്വേഷണബുദ്ധിയുള്ള ഒരാള്‍ക്ക്‌ വേണ്ടത്ര ഉപാധികളെയും ഉപരണങ്ങളെയും അന്വേഷണത്തിനുള്ള ത്വരയെയും സമാര്‍ജിക്കുവാന്‍ കഴിഞ്ഞാല്‍ ശാസ്ത്രീയമെന്നെണ്ണപ്പെടുന്ന ഏത്‌ അഭ്യൂഹനവും പരീക്ഷണത്തിന്‌ വിധേയമാക്കാന്‍ കഴിയണം.

Monday, October 1, 2007

"സത്യമേ വിജയതേ" എന്നതിനൊരു തിരുത്ത്‌.

കഥയോ കവിതയോ ലേഖനമോ ഒന്നും എഴുതാനുള്ള ഭാഷാപരിജ്ഞാനം ഇല്ലാത്തതുകൊണ്ട്‌, അങ്ങിനെ ഒരു സാഹസത്തിന്‌ മുതിരുന്നില്ല.
"ആദ്യമായി എഴുതാന്‍ തുടങ്ങിയത്‌ ബ്ലോഗിലൂടെയാണെന്നും, ഇപ്പോള്‍ എഴുതി വശമായെന്നും (അതായത്‌, ആവശ്യത്തിന്‌ തൊലിക്കട്ടി വന്നുവെന്നും)" പലരും പറയുമ്പോള്‍, എനിയ്ക്കു തോന്നിയത്‌ , അതും ഒരു തരത്തിലുള്ള വ്യക്തിത്വവികസനം തന്നെയാണെന്നാണ്‌.

ഈ ലേഖനം എഴുതാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്‌ ഒരു ബ്ലോഗില്‍ കണ്ട വിഷയമാണ്‌. (mujee143.blogspot.com), disply name : wisdom.

"സത്യമേ വിജയതേ" എന്നൊരു പോസ്റ്റ്‌ റ്റൈറ്റിലും അതിനു താഴെ ഒരു ഗീതാ ശ്ലോകവും ആയിരുന്നു ഉള്ളടക്കം.

ഒരു വായനകൊണ്ട്‌, ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ നമുക്ക്‌ മനസ്സിലാവണമെന്നില്ല. വീണ്ടും വീണ്ടും വായിയ്ക്കുക, കിട്ടാവുന്ന വിശദീകരണങ്ങള്‍ സമ്പാദിയ്ക്കുക, ആരോഗ്യകരമായി സംവദിയ്ക്കുന്നവരോട്‌ ചോദിച്ച്‌ സംശയ നിവൃത്തി വരുത്തുക... അതൊക്കെയാണ്‌ എന്റെ ശീലം.

മുകളില്‍ പറഞ്ഞ തെറ്റായ വരി തിരുത്തുകയും, ഗീതാ ശ്ലോകത്തിന്റെ പൂര്‍ണ്ണരൂപവും അര്‍ത്ഥവും അറിയാവുന്ന വിധത്തില്‍ എഴുതുകയും ചെയ്ത്‌, പ്രസ്തുത ബ്ലോഗില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു ഞാന്‍. "മോഡറേഷന്‍" ഉള്ളതു കൊണ്ട്‌ അത്‌ ഇതുവരെ വെളിച്ചം കണ്ടില്ല. ആ വരികള്‍ ഇനിയും ആരും തെറ്റായി ധരിയ്ക്കാന്‍ ഇടവരാതിരിയ്ക്കാനാണ്‌ ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇടുന്നത്‌.
(ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍, എന്റെ യുക്തിചിന്തയ്ക്ക്‌ ശരിയാണെന്ന്‌ തോന്നുന്നത്‌ ശരിയാണെന്നും, തെറ്റെന്ന്‌ തോന്നുന്നത്‌ തെറ്റാണെന്നും പറയുക മാത്രമാണ്‌ ചെയ്യുന്നത്‌. കൂടുതല്‍ വ്യക്തമായ വിശദീകരണം തരാന്‍ അറിവുള്ളവര്‍ സന്മന്‍സ്സു കാണിയ്ക്കുമല്ലൊ.)


എന്റെ കമന്റ്‌ ഇപ്രകാരമായിരുന്നു:-

താങ്കളുടെ അറിയാനുള്ള കൗതുകം ഞാന്‍ മനസ്സിലാക്കുന്നു. അറിവ്‌ ഈശ്വരനാണ്‌, അത്‌ തെറ്റായി ഗ്രഹിക്കരുത്‌.

"സത്യമേവ ജയതേ" എന്നാണ്‌. (സത്യം - ഏവ - ജയതേ) അതായത്‌ , സത്യം മാത്രമെ ജയിക്കുകയുള്ളൂ)

പിന്നെ, 2 വരി ശ്ലോകം മാത്രമെടുത്തല്‍ മുഴുവനാകില്ല.

"ധ്യായതേ വിഷയാന്‍ പുംസഃ സംഗസ്‌തേഷുപജായതേ
സംഗാത്‌ സംജായതേ കാമഃ കാമാത്‌ ക്രോധോ // ഭിജായതേ.
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്‌ സ്‌മൃതി വിഭ്രമഃ
സ്‌മൃതിഭ്രംശാത്‌ ബുദ്ധിനാശോ ബുദ്ധിനാശാത്‌ പ്രണശ്യതി."

[ദൈവത്തേയോ ആത്മാവിനെയോ ധ്യാനിക്കുന്നതിനു പകരം - ഇന്ദ്രിയ സുഖം നല്‍കുന്ന വിഷയങ്ങളെ എപ്പോഴും ധ്യാനിച്ചിരിക്കുന്നവന്‌ അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തിയില്‍ നിന്ന് വിഷയാനുഭവത്തിനുള്ള ആഗ്രഹം (കാമം) ഉണ്ടാകുന്നു. ആഗ്രഹം ലഭിക്കുന്നതിനു പ്രതിബന്ധം വരുമ്പോള്‍ ക്രോധം ഉണ്ടാകുന്നു. (കാമപൂരണം ഉണ്ടായിക്കഴിഞ്ഞാലും ക്ഷോപം ഉണ്ടാകാന്‍ ഇടയുണ്ട്‌. കാമപൂരണത്തിനായി ഒരാള്‍ക്ക്‌ അയാളുടെ സമയം, ധനം, ആയാസം, യശസ്സ്‌ എന്നിങ്ങനെ പലതിനെയും നശിപ്പിക്കേണ്ടിവരും.) ക്രോധം കൊണ്ട്‌ വിവേകം നശിക്കുന്നു. അവിവേകത്തില്‍ നിന്ന്‌ ഓര്‍മ്മക്കുറവും ഓര്‍മ്മക്കുറവില്‍ നിന്ന് ബുദ്ധിനാശവും ഒടുവില്‍ ആ മനുഷ്യന്റെ നാശവും വന്നു ഭവിക്കുന്നു.]