Monday, December 31, 2007



എല്ലാവര്‍ക്കും "പുതുവത്സരാശംസകള്‍"



!!നന്മയുടെ ദീപം എല്ലാവരിലും പ്രകാശിക്കട്ടെ!!


( 31-12-2007 I.S.T. 16.30 ന്‌ ലോകം പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി. ആദ്യമായി New Zealand ല്‍ Auckland‌ സിറ്റി യില്‍ പുതുവര്‍ഷത്തിന്റെ പൂത്തിരി തെളിഞ്ഞു. ഇനി I.S.T.‌ 18.20 ന്‌ Sydny യില്‍‍, പിന്നെ Japan ‍ നില്‍ ..... )


നമുക്കും വരവേല്‌ക്കാം 2008 നെ നിറഞ്ഞ മനസ്സോടെ.

Friday, December 28, 2007

സൃഷ്ടിയും സ്രഷ്ടാവും

മനുഷ്യനെ സൃഷ്ടിച്ച്‌ കരുതിക്കൂട്ടി വഞ്ചന നിറഞ്ഞ വഴികളില്‍കൂടി നടത്തി, നിത്യനരകത്തിലേക്ക്‌ എന്നെന്നേക്കുമായി ഇടണമെന്ന് ഒരു ശക്തി ഇച്ഛിക്കുന്നെങ്കില്‍ അതിനെ ഒരിക്കലും ഈശ്വരനെന്നു കരുതാനാവില്ല.

സൃഷ്ടാവിന്‌ തന്റെ സൃഷ്ടികളുടെ അഭ്യുദയത്തില്‍ തീരെ താല്‌പര്യമില്ലെന്നുണ്ടോ. ക്രിസ്ത്യാനികളുടെ ശൈത്താനും, ഇസ്ലാമിലെ ഇബിലീസിസും ദൈവ സൃഷ്ടിയില്‍ പെട്ടതു തന്നെയാണ്‌. ദൈവം ഒരേയൊരു സൃഷ്ടാവായിരിക്കുമ്പോള്‍ തിന്മയുടെ കാരണമേത്‌ ? സകല നന്മയുടെയും ജ്ഞാനത്തിന്റെയും പരിപൂര്‍ണ്ണ നിധിയായ ദൈവത്തിന്‌ എങ്ങനെ തന്റെ സ്വന്തം സൃഷ്ടിയില്‍ തിന്മയെ പൊറുപ്പിക്കുവാന്‍ കഴിയും ? ഈ ചോദ്യം പല മതങ്ങളിലും മുഴങ്ങികേള്‍ക്കാറുണ്ട്‌. വേദാന്തത്തില്‍ ഇതിന്‌ ഒരു ഉത്തരം സാധാരണയായി പറഞ്ഞുകേള്‍ക്കുന്നു.
'സൃഷ്ടിയും സ്‌ഥിതിയും പ്രലയവും' പ്രാതിഭാസികമായ മായയില്‍ ഉള്‍പ്പെടുന്നതുകൊണ്ട്‌ പരമാര്‍ത്ഥമായ ദൈവത്തിന്‌ തിന്മയോട്‌ യാതൊരു സംബന്ധവുമില്ല.

"ഏതദ്‌ യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ
അഹംകൃത്സ്‌നസ്യ ജഗതഃപ്രഭവഃ പ്രലയസ്തഥാ."
(ഭ.ഗീ. 7-6)
[സമസ്തഭൂതങ്ങളും (പരാപരപ്രകൃതികളായ) ഈ യോനികളില്‍നിന്നാണെന്ന് അറിഞ്ഞാലും. ഇതു ഹേതുവായിട്ട്‌ (പരമാത്മാവായ) ഞാന്‍ സകലജഗത്തിനും ഉല്‌പത്തികാരണവും അപ്രകാരം തന്നെ ലയകാരണവുമാകുന്നു.]

സെമിറ്റിക്‌ മതങ്ങളില്‍ ഈശ്വരന്‍ ബോധപൂര്‍വ്വംതന്നെ സൃഷ്ടി കര്‍ത്തൃത്വം ഏറ്റെടുത്ത്‌ തന്റെ വാക്കുകൊണ്ട്‌ സകലതിനെയും സൃഷ്ടിക്കുന്നതായി പറയുന്നു. ഇവിടെ എല്ലാറ്റിന്റെയും പ്രലയവും പ്രഭവവും തന്നിലാണെന്ന് പറയുന്നതല്ലാതെ സ്വയം ഒരു സൃഷ്ടി നടത്തുന്നതായി പറയുന്നില്ല.

Thursday, December 27, 2007

തീവ്രവാദത്തിന്റെ ഇര


ബേനസിര്‍ ഭൂട്ടോ
ഇസ്ലാമിക തിവ്രവാദത്തിന്റെ ഏറ്റവും പുതിയ ഇര. ജനാധിപത്യം പഥ്യമല്ലാത്ത കൈകളാല്‍ ജീവന്‍ അപഹരിക്കപ്പെട്ടു.
വിശദമായ വാര്‍ത്ത ഇവിടെ.

Tuesday, December 4, 2007

മതവ്രണം വികാരപ്പെടുന്ന വഴി.




യാദൃശ്ചികമായി അത്‌ ഇങ്ങനെ പര്യവസാനിച്ചു. ഇവിടെ നോക്കുക.

Saturday, December 1, 2007

വിഹിത കര്‍മ്മങ്ങളും ഇഷ്ടാപൂര്‍ത്തവും

എന്തത്യാഹിതം കേട്ടാലും അമ്മൂമ്മ പറയും "കര്‍മ്മഫലം" അല്ലാതെന്താ പറയ്‌യാ. മുന്‍പ്‌ ഓരോരുത്തര്‌ ചെയ്തുവെച്ചതാണ്‌ അവരിപ്പോള്‍ അനുഭവിക്കുന്നത്‌, "മുന്‍ജന്മപാപം". അച്ഛന്‍ പലപ്പോഴും പറയുന്നത്‌ കേള്‍ക്കാം, അവന്റെ കാര്‍ന്നോമ്മാര്‌ സമ്പാദിച്ചതോണ്ട്‌ അവന്‌ അനുഭവിക്കാറായി, "മുന്‍ജന്മസുകൃതം". ഇവിടെ പല തരത്തിലുള്ള കര്‍മ്മഫലങ്ങള്‍ കാണുന്നു. കര്‍മ്മങ്ങള്‍ക്കും പ്രത്യേകതകള്‍ ഉണ്ടെന്നല്ലെ അതിനര്‍ത്ഥം.

പഞ്ചകര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ടുള്ള പ്രവൃത്തികള്‍ മാത്രമല്ല കര്‍മ്മം എന്നും മനസ്സിലാവുന്നു. ഞാന്‍ അന്വേഷിച്ചുപോയ കര്‍മ്മത്തിന്റെ വഴികളിലൂടെ ഒരെത്തിനോട്ടം.

ഫലത്തെ ഉണ്ടാക്കുവാന്‍ കഴിയാത്ത കര്‍മ്മം കര്‍മ്മമാകുന്നില്ല. അത്‌ ഒരു സംഭവം മാത്രമെ ആകുന്നുള്ളൂ. ശ്വാസോച്‌ഛ്വാസം മുതല്‍ ഭഗീരഥ പ്രയത്നം വരെയുള്ള എല്ലാ പ്രവര്‍ത്തികളെയും "കര്‍മ്മം" എന്നു പറയുന്നു. ഒരാളുടെ ഇച്ഛയുടെ നിവൃത്തിക്കായി ചെയ്യുന്നതിനെയും കര്‍മ്മമെന്നു പറയുന്നു. ഈ പ്രപഞ്ചത്തെ ആകെ നില നിറുത്തി പോരുന്ന ഏതോ സംവിധാന രഹസ്യത്തെയും കര്‍മ്മമെന്നു വിളിക്കുന്നു. കാര്യ കാരണങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കേവലതത്ത്വമായും കര്‍മ്മത്തെ പറഞ്ഞു കേള്‍ക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ അധികംപേരും ജീവിതത്തെ ഭൂമണ്ഡലത്തില്‍ ഒരു കാലയളവില്‍ ഉണ്ടായി വികസിച്ചു മറഞ്ഞുപോകുന്ന ഒരു സംഭവമായി കരുതുമ്പോള്‍, ഭാരതീയരാകട്ടെ അതിനെ പരസഹസ്രം ജനനങ്ങളില്‍ കൂടി കടന്നുപോകുന്ന ദീര്‍ഘവും നിരന്തരവുമായ ഒരു പ്രവാഹമായി മനസ്സിലാക്കുന്നു.

കര്‍മ്മത്തെ (പ്രവൃത്തിയെ) കര്‍മ്മമെന്നും, വികര്‍മ്മമെന്നും, അകര്‍മ്മമെന്നും മൂന്നായി തരം തിരിക്കാം. കര്‍മ്മത്തിനെ സാധാരണയായി നിത്യകര്‍മ്മം, നിയതകര്‍മ്മം, നൈമിത്തികകര്‍മ്മം, നിഷിദ്ധകര്‍മ്മം, കാമ്യകര്‍മ്മം എന്നെല്ലാം പൊതുവായി പറഞ്ഞുവരുന്നു.ഇതില്‍തന്നെ നിത്യകര്‍മ്മവും നിയതകര്‍മ്മവും നൈമിത്തികര്‍മ്മവും പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച്‌ ശരീരസന്ധാരണത്തെ നിലനിര്‍ത്തുന്നതിനായിട്ടും ലോകത്തിന്റെ ഉയര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടും ചെയ്യുന്നതാകയാല്‍ അതിനെയെല്ലാം വിഹിതമായ കര്‍മ്മമെന്നു പറയുന്നു.

വേറൊരാളെക്കൊണ്ട്‌ ചെയ്യിക്കാന്‍ പറ്റാത്തതും പിന്നെയൊരു സമയത്തേക്ക്‌ മാറ്റിവെക്കാന്‍ സധിക്കാത്തതുമായ, ദിവസവും ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളെ "നിത്യ കര്‍മ്മങ്ങള്‍" എന്നു പറയുന്നു. അവ ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം എന്നിവയാണ്‌. അത്‌ ചെയ്യാത്തപക്ഷം, ശരീരം രോഗഗ്രസ്തമാവുകയും ജീവിതംതന്നെ അസാദ്ധ്യമായിത്തീരുകയും ചെയ്യും.

ജീവസന്ധാരണത്തിനുവേണ്ടി ദിവസവും കര്‍ത്തവ്യമായി ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളെ "നിയത കര്‍മ്മങ്ങള്‍" എന്നു പറയുന്നു. കൃഷി, അദ്ധ്യാപനം, ചികിത്സ, വ്യവസായശാലകളിലെയും, കമ്പനികളിലെയും ജോലികള്‍ തുടങ്ങിയവ അതില്‍ പെടുന്നു. സ്വധര്‍മ്മത്തിന്റെ സാക്ഷാത്‌കാരത്തിനുള്ള ഉപായങ്ങളായതുകൊണ്ട്‌ അവ ചെയ്യാതിരിക്കുന്നത്‌ തന്നോട്‌ തന്നെ കാണിക്കുന്ന അനീതിയാകുന്നു.

ചിലപ്പോള്‍ പ്രത്യേകമായ ചുറ്റുപാടിനു വിധേയമായി ചെയ്യേണ്ടിവരുന്ന ആനുഷംഗികമായ കര്‍മ്മങ്ങളെ "നൈമിത്തിക കര്‍മ്മങ്ങള്‍" എന്നു പറയുന്നു. അതിന്‌ സാമൂഹികമായ പ്രാധാന്യം ഉള്ളതുകൊണ്ട്‌ സമൂഹജീവിയായ മനുഷ്യന്‌ അതില്‍നിന്നും മാറിനില്‌ക്കാന്‍ കഴിയില്ല.

സ്വന്തം വ്യക്തിത്വത്തിനോടും മറ്റുമുള്ളവരോടും നിഷേധാത്മകത കാണിക്കുന്നതും അവനവന്റെ ശ്രേയസ്സിനെതന്നെ കെടുത്തുന്നതുമായ കര്‍മ്മങ്ങളെ "വികര്‍മ്മങ്ങള്‍" എന്നു പറയുന്നു.

സ്വധര്‍മ്മത്തില്‍ ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്ന അവസ്ഥയെ "അകര്‍മ്മം" എന്നും പറയുന്നു. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതും ഒരു കര്‍മ്മമാണ്‌. മഹാത്മാഗന്ധി അത്തരം കര്‍മ്മങ്ങള്‍ പലപ്പോഴും പരീക്ഷിച്ചിട്ടുള്ളത്‌ നമുക്കെല്ലാം അറിയാവുന്നതണ്‌.

ചെയ്യാന്‍ പാടില്ലെന്നു വിലക്കിയിട്ടുള്ള കര്‍മ്മങ്ങളെ "നിഷിദ്ധകര്‍മ്മങ്ങള്‍" എന്നു പറയുന്നു. സദാചാര മൂല്യങ്ങളില്ലാത്ത, സമൂഹം അംഗീകരിക്കാത്ത പ്രവൃത്തികളാണ്‌ ഇതില്‍ പെടുന്നത്‌.

പ്രത്യേക കാര്യത്തിന്റെ സാഫല്യത്തിനു വേണ്ടിയുള്ള കര്‍മ്മങ്ങളെ "കാമ്യകര്‍മ്മങ്ങള്‍" അഥവാ ഇഷ്ടാപൂര്‍ത്തം എന്നു പറയുന്നു.
നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള അന്നദാനം, സമൂഹസദ്യ, സത്രം, അനാഥാലയം, ആരാധനാലയം എന്നിവ നിര്‍മ്മിക്കുക, സ്വര്‍ണ്ണക്കിരീടം ക്ഷേത്രവാതില്‍ തുടങ്ങിയ വഴിപാടുകള്‍ കര്‍മ്മയോഗത്തിന്റെ ഭാഗമായി ചിലരൊക്കെ ചെയ്തുപോരുന്നുണ്ട്‌. മോക്ഷം കിട്ടുമെന്നോ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുമെന്നോ കരുതിയാണ്‌ പലരും ഇഷ്ടാപൂര്‍ത്ത കര്‍മ്മങ്ങള്‍ നടത്തിപോരുന്നത്‌. എന്നാല്‍, പ്രതിഫലം ഇച്ഛിക്കാതെ ചെയ്യുന്ന ഇഷ്ടാപൂര്‍ത്തകര്‍മ്മങ്ങളെ മാത്രമേ നിഷ്കാമകര്‍മ്മങ്ങള്‍ ആയി പരിഗണിയ്ക്കാനാവൂ.